*വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്* *8000 കോടിയുടെ മെഗാ പ്രൊജക്റ്റ്, രണ്ടര ലക്ഷം തൊഴിലവസരങ്ങള്‍; ടെന്‍ഡര്‍ വിളിച്ച് എന്‍എച്ച്എഐ; 62 കിലോമീറ്റര്‍ പാതയില്‍ ട്രംപെറ്റ് ഇന്റര്‍ചേഞ്ചും 9 ഫ്‌ലൈഓവറുകളും; നിര്‍മ്മാണ സാമഗ്രികള്‍ക്ക് ജിഎസ്ടിയും റോയല്‍റ്റിയും വേണ്ടെന്ന് വെച്ച് കേരളം; ഭൂമി വിട്ടുകൊടുത്തവരുടെ നഷ്ടപരിഹാരം നികത്തും; വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, മംഗലപുരം, കിളിമാനൂര്‍, കല്ലമ്പലം എന്നിങ്ങനെ എട്ട് വമ്പൻ സാ മേഖലകളുമായി തിരുവനന്തപുരം മാറുന്നു!*



തിരുവനന്തപുരം നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമേകാനും വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ വികസന സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനുമുള്ള വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് പദ്ധതി യാഥാര്‍ഥ്യത്തിലേക്ക്. 8004.72 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ വന്‍കിട പദ്ധതിക്കായി ദേശീയപാത അതോറിറ്റി (NHAI) ഡിസൈന്‍, ബില്‍ഡ്, ഓപ്പറേറ്റ്, ട്രാന്‍സ്ഫര്‍ (DBOT/BOT) മാതൃകയില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. പബ്ലിക് പ്രൈവറ്റ് പാര്‍ട്നര്‍ഷിപ് അപ്രൈസല്‍ കമ്മിറ്റിയുടെ (PPPAC) അന്തിമ അംഗീകാരം ലഭിച്ചതോടെയാണ് ദേശീയപാത അതോറിറ്റി ഔദ്യോഗികമായി ടെന്‍ഡര്‍ നടപടികളിലേക്ക് കടന്നത്. വിഴിഞ്ഞം മുതല്‍ നാവായിക്കുളം വരെ 62.7 കിലോമീറ്റര്‍ നീളത്തില്‍ 45 മീറ്റര്‍ വീതിയിലാണ് നാലുവരി പാത നിര്‍മിക്കുന്നത്. താല്പര്യമുള്ള കമ്പനികള്‍ക്ക് ഓഗസ്റ്റ് 6 വരെ ടെന്‍ഡര്‍ രേഖകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന ബിഡുകള്‍ ഓഗസ്റ്റ് 7-ന് തുറക്കും. പദ്ധതിയുടെ പരിസ്ഥിതി അനുമതിക്കായുള്ള പൊതുതെളിവെടുപ്പ് കാട്ടാക്കടയില്‍ വെച്ച് 11ന് നടക്കും.



പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവരുടെ പ്രതിനിധികള്‍ എംഎല്‍എമാരായ എം. വിന്‍സന്റ്, എം.ആര്‍. ബൈജു, സുധീര്‍ഷാ പാലോട് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയതിന് പിന്നാലെ ഭൂമി ഏറ്റെടുക്കലിനുള്ള സംസ്ഥാന വിഹിതമായ 3200 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. പൊതുമരാമത്ത് വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് തയ്യാറാക്കുകയാണ്. വരാനിരിക്കുന്ന മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും. ഇതോടെ 4 വര്‍ഷം മുന്‍പ് ഭൂമി വിട്ടുനല്‍കിയ ആയിരത്തോളം ഭൂവുടമകള്‍ക്കും ഇനി ഭൂമി നല്‍കാനുള്ളവര്‍ക്കും വലിയ ആശ്വാസമാകും. പദ്ധതിക്കായി ആകെ 314 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതില്‍ 11 വില്ലേജുകളിലായി 100 ഹെക്ടര്‍ ഭൂമി ഇതിനകം ഏറ്റെടുത്തു കഴിഞ്ഞു. ബാക്കി 13 വില്ലേജുകളില്‍ നിന്നായി 200 ഹെക്ടറോളം ഭൂമി കൂടി ഇനി ഏറ്റെടുക്കാനുണ്ട്. ഭൂമിയേറ്റെടുക്കലിന്റെ പകുതി ചെലവായ 930.41 കോടി രൂപയും സര്‍വീസ് റോഡ് നിര്‍മാണത്തിനുള്ള 477.33 കോടി രൂപയും സംസ്ഥാനമാണ് വഹിക്കുന്നത്. കൂടാതെ, സംസ്ഥാന ജിഎസ്റ്റി ഒഴിവാക്കുന്നതിലൂടെ 210.63 കോടിയും മണ്ണും കല്ലും ഉള്‍പ്പെടെയുള്ളവയുടെ റോയല്‍റ്റി ഇളവിലൂടെ 10.87 കോടി രൂപയുടെ വരുമാനവും സംസ്ഥാന സര്‍ക്കാര്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്.


വിഴിഞ്ഞം-തേക്കട, തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ട് റീച്ചുകളായി തിരിച്ച് മൂന്ന് വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിടുന്ന ഈ പാതയില്‍ 3 വലിയ പാലങ്ങള്‍, 16 ചെറിയ പാലങ്ങള്‍, 5 വയഡക്റ്റുകള്‍, 90 അണ്ടര്‍പാസുകള്‍/ഓവര്‍പാസുകള്‍, 9 ഫ്‌ലൈഓവറുകള്‍, 54 പൈപ്പ് കല്‍വര്‍ട്ടുകള്‍, 44 ബോക്‌സ് കല്‍വര്‍ട്ടുകള്‍ എന്നിവയുണ്ടാകും. ഔട്ടര്‍ റിങ് റോഡ് എന്‍എച്ച് 66-മായി ചേരുന്ന വിഴിഞ്ഞത്തും നാവായിക്കുളത്തും ട്രംപെറ്റ് ഇന്റര്‍ചേഞ്ചുകളും 8 പ്രധാന ജംഗ്ഷനുകളും നിര്‍മിക്കും. ഈ റിങ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തുനിന്ന് ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത കൂടി വരുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതല്‍ സുഗമമാകും. പാതയുടെ ഇരുവശങ്ങളിലുമായി 5 കിലോമീറ്റര്‍ ചുറ്റളവില്‍ വിഴിഞ്ഞം (ലോജിസ്റ്റിക്‌സ്), കോവളം (ഹെല്‍ത്ത് ടൂറിസം), കാട്ടാക്കട (ഗ്രീന്‍ ഇന്‍ഡസ്ട്രി), നെടുമങ്ങാട്, വെമ്പായം, മംഗലപുരം, കിളിമാനൂര്‍ (ഫുഡ് പ്രോസസിംഗ്), കല്ലമ്പലം (അഗ്രോ പ്രോസസിംഗ്) എന്നിങ്ങനെ 8 സാമ്പത്തിക മേഖലകളിലായി 34,000 കോടി രൂപയുടെ വന്‍ വികസന പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വ്യവസായ പാര്‍ക്കുകള്‍, ടൗണ്‍ഷിപ്പുകള്‍, നോളഡ്ജ് ഹബുകള്‍ എന്നിവ സ്ഥാപിക്കുന്നതിലൂടെ രണ്ടരലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും.


അതേസമയം, പദ്ധതിക്കായി വീടും സ്ഥലവും വിട്ടുനല്‍കിയവര്‍ക്ക് നഷ്ടപരിഹാരം കണക്കാക്കിയതില്‍ ഗുരുതരമായ പിഴവുകള്‍ സംഭവിച്ചതായി ആക്ഷേപമുണ്ട്. വീടുകളുടെ ശരിയായ ഏജ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ പഞ്ചായത്തുകള്‍ക്ക് സംഭവിച്ച വീഴ്ച കാരണം ഭൂവുടമകള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകും. ഉദാഹരണത്തിന്, വിളപ്പില്‍ പഞ്ചായത്തില്‍ കെ-സ്മാര്‍ട്ടിലേക്ക് വിവരങ്ങള്‍ ചേര്‍ത്തപ്പോള്‍ ഡാറ്റാ എന്‍ട്രിയില്‍ വന്ന പിഴവ് കാരണം ചൊവ്വള്ളൂര്‍ സ്വദേശിയായ ഒരാളുടെ 10 വര്‍ഷം പഴക്കമുള്ള വീടിന് 13 വര്‍ഷത്തെ പഴക്കം രേഖപ്പെടുത്തുകയും ഇത് മൂലം 20 ലക്ഷത്തിലധികം രൂപ നഷ്ടമാവുകയും ചെയ്തു. പിഴവ് തിരുത്തി പഞ്ചായത്ത് നല്‍കിയ പുതിയ സാക്ഷ്യപത്രം 2025 ഡിസംബറില്‍ ഔട്ടര്‍ റിങ് റോഡ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസിലും തുടര്‍ന്ന് നഷ്ടപരിഹാര നിര്‍ണയം നടത്തുന്ന സമാരാ കണ്‍സല്‍റ്റന്റ്‌സിനും കൈമാറിയെങ്കിലും, ഇത് പരിശോധിക്കേണ്ട പിഡബ്ല്യുഡി വിഭാഗം മാസങ്ങള്‍ കഴിഞ്ഞിട്ടും ഫയലില്‍ തീര്‍പ്പുകല്‍പ്പിച്ചിരുന്നില്ല. പിഡബ്ല്യുഡിയും സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസും പരസ്പരം പഴിചാരി ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണെന്നും വിവരാവകാശ നിയമപ്രകാരം രേഖകള്‍ എടുത്തപ്പോഴാണ് ഈ വന്‍ തുകയുടെ നഷ്ടം ബോധ്യപ്പെട്ടതെന്നും ഭൂവുടമകള്‍ ആരോപിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് നല്‍കിയ ഇത്തരം നിരവധി പരാതികളില്‍ അടിയന്തരമായി തിരുത്തല്‍ വരുത്തി അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


സംസ്ഥാനം അംഗീകാരം നല്‍കി


വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍ റിങ് റോഡിന് ഭൂമി ഏറ്റെടുക്കാന്‍ സംസ്ഥാന വിഹിതമായ 3200 കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം പദ്ധതിക്കായി ഭൂമി വിട്ടുനല്‍കിയവരുടെ പ്രതിനിധികള്‍ എംഎല്‍എമാരായ എം.വിന്‍സന്റ്, എം.ആര്‍.ബൈജു, സുധീര്‍ഷാ പാലോട് എന്നിവര്‍ക്കൊപ്പം മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് വിഷയം അവതരിപ്പിച്ചതിനെത്തുടര്‍ന്നാണ് തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് ഇതു സംബന്ധിച്ച ഉത്തരവ് തയാറാക്കുകയാണ്. ബുധനാഴ്ച മന്ത്രിസഭാ യോഗത്തില്‍ ഇതു പരിഗണനയ്‌ക്കെത്തുമെന്നാണു വിവരം. തുടര്‍ന്ന് ഉത്തരവ് പുറത്തിറങ്ങും. പദ്ധതിക്കായി 4 വര്‍ഷം മുന്‍പു ഭൂമി വിട്ടുനല്‍കിയ ആയിരത്തോളം ഭൂവുടമകള്‍ക്കും പദ്ധതി കടന്നുപോകുന്ന പ്രദേശത്ത് ഇനി ഭൂമി വിട്ടു നല്‍കാനുള്ളവര്‍ക്കും ആശ്വാസകരമായ നടപടിയാണ് സംസ്ഥാനം സ്വീകരിച്ചത്. സംസ്ഥാന വിഹിതം നല്‍കുന്നതോടെ കേന്ദ്രത്തിന് പദ്ധതി വേഗത്തിലാക്കേണ്ടി വരും. 11 വില്ലേജുകളിലായി ഇതുവരെ 100 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഇനി 13 വില്ലേജുകളില്‍നിന്ന് ഏകദേശം 200 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിന് മുഖ്യമന്ത്രി ഉടനടി പരിഹാരം കണ്ടതില്‍ ആശ്വാസമുണ്ടെന്ന് ഔട്ടര്‍ റിങ് റോഡ് ഭൂവുടമകളുടെ കൂട്ടായ്മ കണ്‍വീനര്‍ എസ്.ചന്ദ്രമോഹന്‍ നായര്‍ പറഞ്ഞു.


വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് നിര്‍മ്മാണത്തിന് അടുത്തമാസം ഉത്തരവിറങ്ങും. വിഴിഞ്ഞം തുറമുഖ വികസനത്തിനുള്ള ഇടനാഴിയായി മാറുന്ന വിഴിഞ്ഞം-നാവായിക്കുളം ഔട്ടര്‍ റിങ് റോഡ് 7900 കോടി ചെലവില്‍ മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍. റോഡിന് ഇരുവശത്തുമായി എട്ട് സാമ്പത്തിക മേഖലകളിലായി 34,000 കോടിയുടെ വികസനപദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിഴിഞ്ഞം, കോവളം, കാട്ടാക്കട, നെടുമങ്ങാട്, വെമ്പായം, മംഗലപുരം, കിളിമാനൂര്‍, കല്ലമ്പലം എന്നിങ്ങനെയാണ് എട്ടു സാമ്പത്തിക മേഖലകള്‍. റോഡ് നിര്‍മ്മാണത്തിനുമാത്രം 3918 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 62.7 കിലോമീറ്റര്‍ പാതയുടെ അഞ്ചു കിലോമീറ്റര്‍ ചുറ്റളവില്‍ ലോജിസ്റ്റിക് ഹബുകളും ഇക്കണോമിക്കല്‍ ആന്‍ഡ് കൊമേഴ്‌സ്യല്‍ സോണുകളുമടക്കം ടൗണ്‍ഷിപ്പുകളും സാമ്പത്തിക-വാണിജ്യ-ലോജിസ്റ്റിക്സ്-ട്രാന്‍സ്പോര്‍ട്ട് സോണുകളുമുണ്ടാകും.


നാടിന്റെ സ്വന്തം 'സ്പിരിറ്റ്'!


നോളഡ്ജ് ഹബുകള്‍, വ്യവസായ പാര്‍ക്കുകള്‍, വിനോദകേന്ദ്രങ്ങള്‍, ടൗണ്‍ഷിപ്പുകള്‍, ആശുപത്രികള്‍ എന്നിവ സജ്ജമാകുന്നതോടെ രണ്ടരലക്ഷം തൊഴിലവസരങ്ങളുണ്ടാവും. മലിനജല സംസ്‌കരണം, ഗതാഗതം, ജലവിതരണം, ഖരമാലിന്യ സംസ്‌കരണം, ഡ്രെയിനേജ് സംവിധാനം, വൈദ്യുതി വിതരണം, ടെലികമ്യൂണിക്കേഷന്‍, വിവരസാങ്കേതികവിദ്യ എന്നിവയില്‍ അടിസ്ഥാനസൗകര്യങ്ങളും വര്‍ദ്ധിക്കും. 45 മീറ്റര്‍ വീതിയിലാണ് പാത. റോഡിനായി 314 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 24 താലൂക്കുകളില്‍ ഭൂമിയേറ്റെടുക്കല്‍ അതിവേഗം പുരോഗമിക്കുകയാണ്. എട്ടു പ്രധാന ജംഗ്ഷനുകളും ഔട്ടര്‍റിങ് റോഡ് എന്‍എച്ച് 66മായി ചേരുന്ന വിഴിഞ്ഞം, നാവായിക്കുളം എന്നിവിടങ്ങളില്‍ ട്രംപെറ്റ് ഇന്റര്‍ചേഞ്ചും നിര്‍മ്മിക്കും. വിഴിഞ്ഞം-തേക്കട, തേക്കട-നാവായിക്കുളം എന്നിങ്ങനെ രണ്ടു റീച്ചുകളായി തിരിച്ചായിരിക്കും നിര്‍മ്മാണം.


ഭൂമിയേറ്റെടുക്കല്‍


ഭൂമിയേറ്റെടുക്കലിന്റെ പകുതി ചെലവായ 930.41കോടി സംസ്ഥാനമാണ് വഹിക്കുന്നത്. സര്‍വീസ് റോഡിന്റെ നിര്‍മ്മാണത്തിനുള്ള 477.33 കോടിയും സംസ്ഥാനം നല്‍കും. നിര്‍മ്മാണ സാമഗ്രികളുടെ സംസ്ഥാന ജിഎസ്ടി ഒഴിവാക്കുന്നതിലൂടെ 210.63 കോടി രൂപയുടെയും മണ്ണും കല്ലും ഉള്‍പ്പെടെയുള്ളവയുടെ റോയല്‍റ്റി വഴിയുള്ള 10.87 കോടി രൂപയുടെ വരുമാനവും സംസ്ഥാനം വേണ്ടെന്നുവച്ചിട്ടുണ്ട്. ഔട്ടര്‍ റിംഗ് റോഡ് നിര്‍മ്മാണത്തിനിടെ ലഭ്യമാകുന്ന കരിങ്കല്‍ ഉത്പന്നങ്ങളും മറ്റ് പാറ ഉത്പന്നങ്ങളും റോയല്‍റ്റി ഇളവ് ലഭിക്കുന്ന ഉത്പന്നങ്ങളും ഈ പാതയുടെ നിര്‍മ്മാണത്തിന് മാത്രമേ ഉപയോഗിക്കാവൂ. മൂന്ന് വലിയ പാലങ്ങള്‍, 16 ചെറിയപാലങ്ങള്‍, അഞ്ചു വയഡക്റ്റുകള്‍, 90 അണ്ടര്‍പാസുകളോ ഓവര്‍പാസുകളോ, ഒന്‍പത് ഫ്‌ലൈഓവറുകള്‍, 54 പൈപ്പ് കള്‍വര്‍ട്ടുകള്‍, 44 ബോക്‌സ് കള്‍വര്‍ട്ടുകള്‍ എന്നിവയുമുണ്ട്. റിംഗ് റോഡിന്റെ തുടര്‍ച്ചയായി കടമ്പാട്ടുകോണത്തുനിന്ന് ആരംഭിക്കുന്ന കൊല്ലം-ചെങ്കോട്ട ഗ്രീന്‍ഫീല്‍ഡ് ദേശീയപാത നിര്‍മ്മിക്കുന്നതോടെ വിഴിഞ്ഞത്തു നിന്നുള്ള ചരക്കുനീക്കം കൂടുതല്‍ സുഗമമാകും. വിഴിഞ്ഞം-ലോജിസ്റ്റിക്‌സ്, കോവളം-ഹെല്‍ത്ത് ടൂറിസം, കാട്ടാക്കട-ഗ്രീന്‍ ഇന്‍ഡസ്ട്രി, കിളിമാനൂര്‍-ഫുഡ് പ്രോസസിംഗ്, കല്ലമ്പലം- അഗ്രോ പ്രോസസിംഗ് എന്നി രൂപത്തിലാണ് ടൗണ്‍ഷിപ്പുകള്‍ ഉയര്‍ന്നുവരിക.

Post a Comment

0 Comments