സിഎംആര്‍എലില്‍ നിന്നു പണം കൈപ്പറ്റിയവരുടെ പട്ടികയിലെ 'പി.വി.' എന്ന ചുരുക്കപ്പേര് തന്റേതായിരിക്കില്ലെന്നായിരുന്നു മുഖ്യമന്ത്രി ആയിരിക്കവേ വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ ആരോപണത്തെ പ്രതിരോധിച്ചു കൊണ്ട് പറഞ്ഞത്. ഈ നാട്ടില്‍ എത്രയോ പി.വിമാരുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തനിക്കും മകള്‍ക്കും എതിരെ ഉയര്‍ന്ന മാസപ്പടി ആരോപണങ്ങളെല്ലാം നിഷേധിക്കുകയും ഇതു സംബന്ധിച്ച ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിക്കുകയും അദ്ദേഹം ചെയ്തിരുന്നു.
അതു ബിജെപി സര്‍ക്കാരിന്റെ ഉദ്യോഗസ്ഥര്‍ എഴുതിച്ചേര്‍ത്തതാണ്. സിഎംആര്‍എല്ലില്‍നിന്നു തിരഞ്ഞെടുപ്പു ഫണ്ട് വാങ്ങിയെന്നു ഞാനോ അവരോ പറഞ്ഞിട്ടില്ല. എന്നുമായിരുന്നു പിണറായി വിജയന്റെ പ്രതികരണം. എന്നാല്‍ ഇപ്പോള്‍. ഈ കേസില്‍ തന്നെ പിണറായി വിജയന്റെ വീട്ടില്‍ ഇഡി എത്തിയിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പടിയിറങ്ങുകയും കേസില്‍ ഹൈക്കോടതി തുടരന്വേഷണത്തിന് അനുമതി നര്‍കുകയും ചെയ്തതോടയാണ് ഇഡി പിണറായി വിജയന്റെ വീട്ടില്‍ എത്തിയത്. മകള്‍ വീണ വിജയനില്‍ തുടങ്ങുന്ന അന്വേഷണം മുന്‍ മുഖ്യമന്ത്രിയിലേക്കും നീളുമെന്ന് ഉറപ്പായിട്ടുണ്ട്.
ഇന്ന് രാവിലെ തുടങ്ങിയ റെയ്ഡ് പുരോഗമിക്കുകയാണ്. പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെയും മരുമകനും മുന്‍ മന്ത്രിയുമായ മുഹമ്മദ് റിയാസിന്റെയും വീടുകളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തുന്നത്. എക്സാലോജിക് -സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്ഡില്‍ വീണയെ ചോദ്യം ചെയ്യുകയാണ്, പിണറായി വിജയനെയും ചോദ്യം ചെയ്‌തേക്കും. പിണറായി വിജയനും മകള്‍ വീണാ വിജയനുള്‍പ്പടെയുള്ളവരും ഇവിടെയുണ്ടെന്നാണ് സൂചന. റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വസതിയിലാണ് റെയ്ഡ്.
എക്സാലോജിക്-സി.എം.ആര്‍.എല്‍. ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള (പി.എം.എല്‍.എ.) കേസില്‍ ഇ.ഡി.യുടെ അന്വേഷണവും സമന്‍സുമെല്ലാം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റെയ്ഡ്. സിഎംആര്‍എല്‍ ഓഫിസിലും ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. 12 ഇടങ്ങളില്‍ ഒരേ സമയം പരിശോധന നടക്കുന്നതായാണ് വിവരം.
കൈക്കൂലി, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംബന്ധിച്ച സിഎംആര്‍എല്ലിനെതിരായ ആരോപണങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. പിണറായി വിജയന്റെ മകള്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയായ എക്സലോജിക് എന്ന സ്ഥാപനത്തിന് സിഎംആര്‍എല്‍ വന്‍തുക നിയമവിരുദ്ധമായി നല്‍കിയെന്നതാണ് പ്രധാന ആരോപണം.
കഴിഞ്ഞ ദിവസമായിരുന്നു സിഎംആര്‍എല്‍ - എക്സാലോജിക് കരാറില്‍ ഇ ഡിയുടെ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇ ഡി അന്വേഷണം തടയണം എന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. അന്വേഷണം തുടരാന്‍ അനുവദിക്കണമെന്ന ഇ ഡിയുടെ ആവശ്യം സിംഗിള്‍ ബെഞ്ച് അംഗീകരിച്ചു. പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയിലിന്റെ കമ്പനിക്ക് മാസപ്പടി നല്‍കിയെന്ന കേസിലാണ് ഇ ഡിയുടെ അന്വേഷണം. സിഎംആര്‍എലില്‍ നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് സേവനം നല്‍കാതെ ഒരു കോടി 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന ആക്ഷേപമാണ് ഇ ഡി അന്വേഷിക്കുന്നത്. സാമ്പത്തിക ഇടപാട് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെ പരിധിയില്‍ വരും എന്നാണ് ഇഡിയുടെ വാദം.
എക്‌സാലോജിക് കൈപ്പറ്റിയത് 1.72 കോടി രൂപ!
സി.എം.ആര്‍.എല്ലില്‍നിന്ന് എക്സാലോജിക് സൊല്യൂഷന്‍സ് 1.72 കോടി രൂപ കൈപ്പറ്റിയെന്നായിരുന്നു കണ്ടെത്തല്‍. ഇത് വീണാ വിജയനെയും പിണറായി വിജയനെയും പാര്‍ട്ടിയെയും ഒരുപോലെ വെട്ടിലാക്കിയിരുന്നു. 2017 മുതല്‍ 2020 കാലയളവിലാണ് സി.എം.ആര്‍.എല്‍. വീണയുടെ കമ്പനിക്ക് പണം നല്‍കിയതെന്നും ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തലിലുണ്ടായിരുന്നു.
സി.എം.ആര്‍.എലും വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക്കും രണ്ട് കമ്പനികള്‍ എന്ന നിലയില്‍ നിയമപരമായി സേവന ലഭ്യതയ്ക്കുള്ള കരാറിലേര്‍പ്പെട്ടതാണ്. കരാറിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് സി.എം.ആര്‍.എല്‍. എക്സാലോജിക്കിന് പണം നല്‍കിയതെന്നായിരുന്നു സിപിഎം ന്യായീകിരച്ചത്.
കരാര്‍ അടിസ്ഥാനത്തിലുള്ള പണമിടപാടുകളെല്ലാം നടന്നത് ബാങ്ക് മുഖേനയാണ്. ഇതില്‍ തട്ടിപ്പുകളില്ല.
സി.എം.ആര്‍.എല്‍. എന്ന കമ്പനി ആദായ നികുതിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനാണ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് മുമ്പിലേക്ക് പോയത്. ഈ വിഷയത്തില്‍ വീണയുടെ കമ്പനി കക്ഷിയേ അല്ല, അവരുടെ ഭാഗം കേട്ടിട്ടുമില്ല.
സേവനകരാറിന്റെ മറവില്‍നടന്നത് കള്ളപ്പണം വെളിപ്പിക്കലാണ്. ഇതില്‍ അഴിമതിയുമുണ്ട്. ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്ന നിലപാട് അന്വേഷണ ഏജന്‍സികളുമെത്തി. കമ്പനികള്‍ തമ്മിലുള്ള കരാര്‍ ഡയറക്ടര്‍ബോര്‍ഡിന്റെ അനുമതിയോടെയാവണം. ആ തീരുമാനത്തിന് ഒപ്പ് അടക്കമുള്ള മിനിറ്റ്‌സ് ഉണ്ടാവണം. എക്സാലോജിക്കുമായുണ്ടാക്കിയ കരാറിനെ സംബന്ധിച്ച് കെ.എം.എം.എലിന്റെ ഡയറക്ടര്‍ ബോര്‍ഡ് അറിഞ്ഞിരുന്നില്ല.
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് ഓഡിറ്റര്‍ സാക്ഷ്യപ്പെടുത്തിയ രേഖയോ, പൊതുയോഗം അംഗീകരിച്ച കണക്കോ ഇല്ല. സാമ്പത്തിക നേട്ടത്തിന് കമ്പനിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കുന്നത് ഗുരുതരമായ കുറ്റമാണ്.
പണം വാങ്ങിയത് സേവനത്തിനാണ് എന്ന് തെളിയിക്കുന്ന ഒരുരേഖയും ഹാജരാക്കാന്‍ എക്സാലോജിക്കിന് കഴിഞ്ഞിട്ടില്ല. സി.എം.ആര്‍.എല്‍. എക്സാലോജിക്കിന് നല്‍കിയ പണത്തിന് ജി.എസ്.ടി. അടച്ചതിന്റെ വിവരങ്ങള്‍ മാത്രമാണ് എക്സാലോജിക്ക് കൈമാറിയത്.- എന്നിങ്ങനെ ആയിരുന്നു രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ കണ്ടെത്തല്‍.
1.72 കോടി രൂപ സോഫ്‌റ്റ്വേര്‍ സേവനക്കരാറിന്റെ പേരില്‍ എക്‌സാലോജിക്കിന് നല്‍കിയതായി കണ്ടെത്തിയിട്ടുണ്ട്. സി.എം.ആര്‍.എല്‍. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് 135 കോടി രൂപ നല്‍കിയതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

0 Comments